തെലങ്കാന: രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും, അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി.
കഴിഞ്ഞ വർഷം മാർച്ചിൽ സനാപൂർ സമീപത്ത് നടന്ന ക്രൂരകൃത്യത്തിൽ വിധി വരുന്നത് ഒരു വർഷം പൂർത്തിയാകാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്. കൊലപാതകക്കുറ്റത്തിനാണ് മൂന്ന് പ്രതികൾക്കും മരണശിക്ഷ വിധിച്ചത്. കൂടാതെ, കൂട്ടബലാത്സംഗത്തിനും കവർച്ചയ്ക്കും ജീവപര്യന്തം തടവും, മർദനക്കുറ്റത്തിന് ഏഴ് വർഷം തടവും കോടതി ശിക്ഷയായി പ്രഖ്യാപിച്ചു.
ഈ മാസം ആദ്യം തന്നെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനെ തുടർന്ന് ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.










