`
ന്യൂഡൽഹി: ദീർഘകാലമായി കോമയിൽ കഴിയുകയായിരുന്ന ഹരീഷ് റാണ (32) അന്തരിച്ചു. ഗാസിയാബാദിൽ ഇന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടക്കും. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുക്കും.
13 വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഹരീഷിന് ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹരീഷിന്റെ മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ സുപ്രീം കോടതി അനുമതിയായതിനാൽ ഈ കേസ് ശ്രദ്ധേയമായിരുന്നു.
2013 ഓഗസ്റ്റ് 20ന് ഛണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ തലക്ക് പരിക്ക് സംഭവിക്കുകയും തുടർന്ന് കോമയിൽ ആകുകയും ചെയ്തു. അതിനുശേഷം കണ്ണുതുറക്കാനോ ശരീരം ചലിപ്പിക്കാനോ കഴിയാതെ 13 വർഷം കഴിയുകയായിരുന്നു.
ചികിത്സയിൽ പുരോഗതി ഇല്ലെന്നും മകന്റെ വേദന അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹരീഷിന്റെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് മാർച്ച് 11ന് കോടതി ദയാവധത്തിന് അനുമതി നൽകി. ചികിത്സ ഘട്ടം ഘട്ടമായി നിർത്താൻ കോടതി ഉത്തരവിട്ടു. തുടർന്ന് ഹരീഷിനെ എയിംസിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിലേക്ക് മാറ്റി ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ നടപടികൾ പൂർത്തിയാക്കി. വിധി വന്നതിന് 13-ാം ദിവസം വൈകിട്ട് 4.10ഓടെയാണ് ഹരീഷ് അന്തരിച്ചത്. അവസാന നിമിഷങ്ങളിൽ അമ്മയായിരുന്നു ഹരീഷിന്റെ ഒപ്പമുണ്ടായിരുന്നത്. ദീർഘകാല വേദനയ്ക്ക് ഒടുവിൽ ശാന്തമായ വിടവാങ്ങലായാണ് ഹരീഷ് റാണയുടെ അന്ത്യം വിലയിരുത്തപ്പെടുന്നത്.






