വയനാട്: വാഹനത്തിൽ കടത്തുകയായിരുന്ന 1.44 കോടി രൂപയുടെ കുഴൽപ്പണവുമായി മൂന്ന് പേരെ തിരുനെല്ലി പൊലീസ് പിടികൂടി. കോഴിക്കോട് വടകര നട്ട് സ്ട്രീറ്റ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. തിരുനെല്ലി പൊലീസും ഡാൻസഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എ.13 ഇസഡ് 9121 നമ്പർ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡ്രൈവർ സീറ്റിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ പണം സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്.
1,44,50,000 രൂപയാണ് വാഹനത്തിൽനിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്.എച്ച്.ഒ എം.സി. പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജലീൽ, ബിജു, അഷ്റഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ, അഷ്റഫ്, ഡിജേഷ് ജോബിൻ, മുരളികൃഷ്ണൻ തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.


