തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന പിഴവുകൾ തടയാൻ പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നുവെക്കുന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാർഗരേഖ ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ കൈയിൽ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഏത് ശരീരഭാഗത്തിലാണ് ശസ്ത്രക്രിയ നടത്തേണ്ടത് എന്നതും ഇതിൽ വ്യക്തമാക്കണം.
ഓപ്പറേഷൻ തിയേറ്ററിനകത്ത് മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പറും കേസ് റെക്കോഡും പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ-ചാർജും പ്രീ-ഓപ്പറേറ്റീവ് ചെക്ക്‌ലിസ്റ്റിൽ ഒപ്പിടണം. തുടർന്ന് തിയേറ്റർ ചുമതലയുള്ള നഴ്‌സിങ് ഓഫീസർ ഇത് പരിശോധിച്ച് ഒപ്പിടുകയും അതിനുശേഷം മാത്രമേ രോഗിയെ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും നിർദേശത്തിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും കണക്കെടുപ്പ് നടത്തി ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട അധികാരിക്ക് കൈമാറണം.
പുതിയ മാർഗരേഖ നടപ്പിലായാൽ ശസ്ത്രക്രിയാ പിഴവുകളിൽ ഉത്തരവാദിത്വം വ്യക്തമാകുമെന്നും പരസ്പരം പഴിചാരൽ ഒഴിവാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.




