തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
നാളെയും മഴ ശക്തമാകുമെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്‌വാര പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിച്ച് ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ ജലാശയങ്ങളിൽ ഇറങ്ങുകയോ ചെയ്യരുതെന്നും പാലങ്ങൾക്കുമുകളിൽ കാഴ്ച കാണാനോ സെൽഫി എടുക്കാനോ കൂട്ടംകൂടി നിൽക്കാനോ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അനാവശ്യ യാത്രകളും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും ഒഴിവാക്കണമെന്നും റോഡുകളിലും ജലാശയങ്ങൾക്കരികിലൂടെയുള്ള യാത്രകളിലും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.







