കോട്ടയം: നീണ്ടൂർ പഞ്ചായത്തിലെ മൂത്തേടത്തുകരി പാടശേഖരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത മത്സ്യക്കൃഷി നിർത്തലാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പാർട്ടികൾ ഫാം നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലൈസൻസില്ലാതെയാണ് പ്രവർത്തനം തുടരുന്നതെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റോപ്പ് മെമ്മോകൾ കർശനമായി നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി. ഫാമിൽ അറവുശാലാ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന പരാതിക്കാരന്റെ ആരോപണം കോടതി ഗൗരവത്തോടെ പരിഗണിച്ചു.
ഭരണസ്വാധീനത്തിന്റെ പേരിൽ നിയമം ലംഘിക്കുന്നവർക്കും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കുമുള്ള ശക്തമായ താക്കീതായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. 2025 ഡിസംബർ 18-ന് ജസ്റ്റിസ് വി.ജി. അരുൺ ആണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത വർഷം ജനുവരി 23-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരെ തുടർച്ചയായ നിയമപോരാട്ടങ്ങൾ ഉണ്ടാകുമെന്നും നിയമം എല്ലാവർക്കും മുകളിലാണെന്നും ഈ ഉത്തരവിലൂടെ ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുന്നു.






