ന്യൂഡൽഹി: തന്റെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് രൂക്ഷ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിഷയത്തിൽ കേസ് രാഹുൽ ഗാന്ധിയിലേക്കും നീളാമെന്ന് ഹിമന്ത മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ഹിമന്തയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഇതിനെതിരെ റിനികി പരാതി നൽകിയതോടെ അസം പോലീസ് ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ഹിമന്ത രൂക്ഷമായി വിമർശിച്ചു. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് വിദേശകാര്യമന്ത്രിയോട് വിശദീകരണം തേടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖാർഗെ പ്രായമായിട്ടും ഉത്തരവാദിത്വത്തോടെ സംസാരിക്കുന്നില്ലെന്നും ഹിമന്ത ആരോപിച്ചു.
ഖേരയ്ക്ക് രേഖകൾ ലഭിച്ചത് രാഹുൽ ഗാന്ധിയിലൂടെ ആയിരിക്കാമെന്ന സംശയവും ഹിമന്ത ഉയർത്തി. അതിനാൽ അന്വേഷണം രാഹുൽ ഗാന്ധിയിലേക്കും വ്യാപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്” എന്നും ഹിമന്ത മാധ്യമങ്ങളോട് പ്രതികരിച്ചു.




