മൈസൂരു: മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർത്ഥി ഷബ്നാസിനെ (21) മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാര്യമ്പാടി സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ പെലച്ചിക്കൽ ഷാജഹാന്റെ മകനാണ് ഷബ്നാസ്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം.
അപകടവിവരം അറിഞ്ഞയുടൻ മൈസൂരുവിലെ ഫയർഫോഴ്സും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ തുടങ്ങാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, സമയം പാഴാക്കാതെ വയനാട് കൽപറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാസമിതി’ അംഗങ്ങൾ രാത്രി തന്നെ മൈസൂരുവിലേക്ക് തിരിച്ചു. രാത്രിയാത്രാ നിരോധനമുള്ള വനപാതയിലൂടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവർ അപകടസ്ഥലത്തെത്തിയത്.
പുലർച്ചെ ഒരു മണിയോടെ സന്നദ്ധസംഘം മൈസൂരുവിൽ എത്തിയെങ്കിലും പ്രാദേശിക അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ തിരച്ചിൽ തുടങ്ങാൻ നേരം പുലരും വരെ കാത്തിരിക്കേണ്ടി വന്നു. തുടർന്ന് ഇന്ന് രാവിലെ തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയായിരുന്നു ഷബ്നാസ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




