തിരുവനന്തപുരം: ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഇന്ന് വൈകുന്നേരത്തോടെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയതായി അധികൃതർ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി നിലയായ 84.750 മീറ്ററിൽ തുടരുന്നതിനാലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്ന് പുലർച്ചെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. തുടർന്ന് രാവിലെ 11 മണിയോടെ വീണ്ടും ഉയർത്തി ആകെ 40 സെന്റീമീറ്റർ വീതത്തിലാക്കിയിരുന്നു.
നെയ്യാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമായി തുടരുകയാണ്. നെയ്യാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തു. കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല ബ്ലോക്കുകളിലായി 23.6 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.
ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് നെയ്യാറ്റിൻകര ബ്ലോക്കിലാണ്. ഇവിടെ 22.7 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പാറശ്ശാലയിൽ 0.8 ഹെക്ടറും കാട്ടാക്കടയിൽ 0.1 ഹെക്ടറും കൃഷിനാശം സംഭവിച്ചു. മൂന്ന് ബ്ലോക്കുകളിലായി 141 കർഷകരെയാണ് മഴക്കെടുതി ബാധിച്ചത്.
ആകെ 29.1 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കുതല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും അധികൃതർ അറിയിച്ചു.




