പത്തനംതിട്ട: മികച്ച സേവന നിലവാരവും ജനസൗഹൃദ പ്രവർത്തനങ്ങളും മുൻനിർത്തി രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മാതൃകയായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസ്. ഗുണനിലവാര മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സുരക്ഷ, പൗര സംതൃപ്തി എന്നിവ ഉറപ്പാക്കുന്നതിനായി നാല് പ്രമുഖ അന്താരാഷ്ട്ര ഐഎസ്ഒ സർട്ടിഫിക്കേഷനുകളാണ് ജില്ലാ പൊലീസ് ഓഫീസ് സ്വന്തമാക്കിയത്.
പൗരന്മാരുടെ സംതൃപ്തി നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്നതിനുള്ള ISO 10004:2018 അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യ പൊലീസ് ഓഫീസ് എന്ന നേട്ടവും പത്തനംതിട്ട സ്വന്തമാക്കി.
നാല് ഐഎസ്ഒ അംഗീകാരങ്ങൾ
ISO 10004:2018: പൗരന്മാരുടെ സംതൃപ്തി കൃത്യമായി നിരീക്ഷിക്കുകയും സേവനങ്ങളുടെ നിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംവിധാനങ്ങൾക്കുള്ള അംഗീകാരം. ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പൊലീസ് ഓഫീസാണിത്.
ISO 9001:2015: മികച്ച ഗുണനിലവാര മാനേജ്മെന്റ് സംവിധാനങ്ങൾ നടപ്പാക്കിയതിനുള്ള അംഗീകാരം.
ISO 14001:2015: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഹരിത സൗഹൃദ പ്രവർത്തന അന്തരീക്ഷവും ഉറപ്പാക്കിയതിനുള്ള സർട്ടിഫിക്കേഷൻ.
ISO 45001:2018: ജീവനക്കാരുടെയും ഓഫീസിലെത്തുന്നവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങൾക്കുള്ള അംഗീകാരം.
നിയമപാലനം, കുറ്റകൃത്യങ്ങൾ തടയൽ, പൊതുസുരക്ഷ, ഗതാഗത നിയന്ത്രണം, കമ്മ്യൂണിറ്റി പൊലീസിങ്, പരാതികൾ സമയബന്ധിതമായി പരിഹരിക്കൽ, പൗര പിന്തുണാ സേവനങ്ങൾ എന്നിവയിൽ നടത്തിയ നിരന്തരമായ പരിശോധനകളും പ്രവർത്തനങ്ങളുടെ തുടർച്ചയായ മെച്ചപ്പെടുത്തലുകളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
സർട്ടിഫിക്കറ്റുകൾ കൈമാറി
പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സർട്ടിഫിക്കേഷൻ ഉദ്ഘാടനം ചെയ്തു. നാല് ഐഎസ്ഒ സർട്ടിഫിക്കറ്റുകളും ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന് മന്ത്രി കൈമാറി.
ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, അബിൻ വർക്കി കോടിയാട്ട്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഡോ. ജെ. ഹിമേന്ദ്രനാഥ്, പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ സിന്ധു അനിൽ, അഡീഷണൽ എസ്.പി ആർ. ജയരാജ്, ഐഎസ്ഒ പ്രതിനിധി എൻ. ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


