കോഴിക്കോട് : കോഴിക്കോടിന്റെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് നേടിയ ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാൻ കോൺഗ്രസ്– മുസ്‌ലിം ലീഗ് പാർട്ടികൾ തമ്മിൽ ധാരണ. ആദ്യ രണ്ടര വർഷം കോൺഗ്രസും പിന്നീടുള്ള രണ്ടര വർഷം മുസ്‌ലിം ലീഗും എന്ന ധാരണയിലാണ് എത്തിയത്.
കോൺഗ്രസ് നോമിനി പ്രസിഡന്റ് ആകുമ്പോൾ വൈസ് പ്രസിഡന്റായി ലീഗും രണ്ടര വർഷത്തിനു ശേഷം തിരിച്ചും പദവികൾ കൈമാറാനാണ് ധാരണ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാകണം എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് കോടഞ്ചേരി ഡിവിഷനിൽ നിന്നുള്ള മില്ലി മോഹൻ കൊട്ടാരത്തിലിനെ നിയോഗിക്കും എന്നാണ് വിവരം.
കോടഞ്ചേരിയിൽ 6,822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും നാദാപുരം ഡിവിഷൻ അംഗവുമായ കെ.കെ.നവാസ് വൈസ് പ്രസിഡന്റാകും. 16,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.കെ.നവാസ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് മില്ലി, നവാസ് എന്നിവരെ വ്യാഴാഴ്ച ജില്ലാ യുഡിഎഫ് നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം ഒരിക്കൽ പോലും ഇതിനു മുൻപ് യുഡിഎഫിന് അധികാരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെ രംഗത്തുവന്ന എൽഡിഎഫിന്റെ പ്രതീക്ഷ തകർത്താണ് 28 സീറ്റുളള ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 15 സീറ്റ് നേടി മുന്നിലെത്തിയത്. എൽഡിഎഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്.




