തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപം വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഡോക്ടറും നഴ്സുമടക്കമുള്ള ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോഴാണ് അലോപ്പതി ഡോക്ടർക്ക് പകരം ഹോമിയോ ഡോക്ടറുടെ സേവനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
ആശുപത്രി നടത്തിപ്പുകാരനും അലോപ്പതി ചികിത്സ നടത്താനുള്ള ലൈസൻസില്ലാത്തയാളാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ലായിരുന്നെന്നും അധികൃതർ പറഞ്ഞു. ലാബിലും നിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.
വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ കാലാകാലങ്ങളിൽ വ്യാജ ഡോക്ടർമാർ സേവനം നടത്തിയിരുന്നതായി ആരോഗ്യ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളും നൽകിയിരുന്നത് ഹോമിയോ-ആയുർവേദ ഡോക്ടറായിരുന്നുവെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
അമ്പൂരി പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും വിവരം കൈമാറിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




