കുവൈത്ത് സിറ്റി: കുവൈത്തിൽ 20 ദിനാറിന്റെ കള്ളനോട്ടുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. കള്ളപ്പണവും വ്യാജരേഖാ കുറ്റകൃത്യങ്ങളും നേരിടുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ടുമെന്റിന്റെ പ്രത്യേക വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ടങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് വ്യത്യസ്ത പരാതികളെയാണ് അന്വേഷണത്തിന് ആധാരമാക്കിയതെന്ന് അധികൃതർ അറിയിച്ചു. തുടർന്നുള്ള ഊർജിതമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.
ചോദ്യം ചെയ്യലിനിടെ, റിപ്പോർട്ട് ചെയ്ത കേസുകൾക്ക് പുറമെ കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലായി സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്നതും പ്രതി സമ്മതിച്ചു. സബാഹ് അൽ-അഹമ്മദ് സീ സിറ്റിയിലുള്ള തൻ്റെ കുടുംബത്തിന്റേത് എന്ന കെട്ടിടത്തിലാണ് കള്ളനോട്ട് നിർമ്മാണം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നതെന്നും അവിടെ വലിയ അളവിൽ വ്യാജ കറൻസി സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു.
തുടർ പരിശോധനയിൽ കെട്ടിടത്തിൽ നിന്ന് അധികൃതർ വലിയ അളവിൽ കള്ളനോട്ട് നിർമ്മാണ ഉപകരണങ്ങളും കറൻസികളും പിടികൂടി. 20-ലധികം പ്രിന്റിംഗ് മെഷീനുകൾ, സ്കാനറുകൾ, ഡസൻ കണക്കിന് മഷികളും ചായങ്ങളും, പേപ്പർ കട്ടറുകൾ, ഉപയോഗിക്കാൻ തയ്യാറാക്കിയ ആയിരക്കണക്കിന് കള്ളനോട്ടുകൾ, നിർമ്മാണത്തിലായ നോട്ടുകൾ, വ്യാജ ലേബലുകൾ, രാസവസ്തുക്കൾ, മയക്കുമരുന്ന് ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വൻ തോതിൽ സാമഗ്രികൾ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയുമായി ബന്ധപ്പെട്ട മറ്റു ബന്ധങ്ങൾക്കും ഉറവിടങ്ങൾക്കുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു. കേസിൽ കുവൈത്ത് ഭരണകൂടം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.




