അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
‘ഇസ്ലാമിക ആഘോഷങ്ങൾ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണം’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ പ്രസ്താവനയിൽ, ആഘോഷങ്ങൾ മതകീയ മൂല്യങ്ങൾക്ക് വിധേയമായിരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ.പി. അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിക്കുന്നു. പൊതുനിരത്തുകളിലോ വേദിയിലോ അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നുമാണ് സർക്കുലറിലെ പ്രധാന ഉള്ളടക്കം. മഹല്ല് ഭാരവാഹികളും സംഘാടകരും ഇത്തരം കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കർശന നിർദേശമുണ്ട്.
സംഭവം വാർത്തയായതോടെ പൊതുസമൂഹത്തിൽ നിന്നും മറ്റ് മത-സാമൂഹിക ധാരകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി സമസ്തയുടെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ജീവനുള്ള ഒരു മനുഷ്യസ്ത്രീയെ “പ്രദർശന വസ്തു” എന്ന് വിശേഷിപ്പിക്കുന്നത് അങ്ങേയറ്റം അധിക്ഷേപാർഹമാണെന്ന് അവർ ചൂണ്ടിക്കാട്ടി. നിർജീവമായ വസ്തുക്കളെയാണ് പ്രദർശിപ്പിക്കാറുള്ളത് എന്നും, സ്ത്രീകളെ ഇത്തരം വാക്കുകളാൽ നിർവചിക്കുന്നത് ആരുതന്നെ പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദ് നബിയും ഇസ്ലാമും സ്ത്രീകൾക്ക് വലിയ ആദരവും പരിഗണനയുമാണ് നൽകിയിട്ടുള്ളതെന്നും, മതമേധാവികൾ അതിന് വിപരീതമായി നിലപാടെടുക്കുന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
പൊതുയിടങ്ങളിൽ സ്ത്രീകളെ കൊണ്ടുവരാതെ അവരെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ ഒളിച്ചു വയ്ക്കണമെന്നാണോ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോണ്‍ തുറന്നടിച്ചു. സൗകര്യമുള്ളപ്പോള്‍ പുറത്തെടുക്കാവുന്ന കുപ്പിയില്‍ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകളെന്ന് നിങ്ങളെന്നാണ് ഇനി മനസ്സിലാക്കുക? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷനായിപ്പോയി എന്നും ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഈയിടെ നടന്ന നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പങ്കെടുപ്പിച്ചതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിലും പുറത്തും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഇതാണ് ഇത്തരത്തിലൊരു സർക്കുലർ ഇറക്കാൻ സമസ്തയെ പ്രേരിപ്പിച്ചത്.
പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്‍മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നതും ഇസ്ലാമിക അല്ലാത്ത ആചാരങ്ങളും ആഘോഷങ്ങളും ആഘോഷങ്ങളും കൂട്ടിയിണക്കുന്നതും വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമായി പറയുന്നുണ്ട്. മതകീയ മൂല്യങ്ങളു അച്ചടക്കവും കാത്തുസൂക്ഷിച്ച് കൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും വരുംതലമുറയിലേക്ക് സന്മാര്‍ഗീയമായ മാതൃകകള്‍ പകര്‍ന്നുനല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പറയുന്ന സർക്കുലർ പക്ഷേ സമുദായത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
വിമർശനങ്ങൾ കനത്തപ്പോൾ കാന്തപുരത്തെ പിന്തുണച്ച് ഇ കെ വിഭാഗം നേതാക്കളും രംഗത്ത് വന്നു. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം.
അതേസമയം, സ്ത്രീകളെ ഒരു സ്വതന്ത്ര വ്യക്തിത്വമായി അംഗീകരിക്കുന്നതിന് പകരം, പുരുഷന്റെ കണ്ണുകൾക്ക് മുന്നിലെ ‘പ്രദർശന വസ്തു’വായി ചുരുക്കിക്കാണുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. പൊതുയിടങ്ങളിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്താനുള്ള ഓരോ ശ്രമവും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും എതിരെയുള്ള വെല്ലുവിളിയാണ്.
സ്ത്രീ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നൽകുന്ന കേരളീയ പൊതുസമൂഹത്തിൽ, ഇത്തരം ഫത്വ സമാനമായ നിർദേശങ്ങൾ സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കാനേ ഉപകരിക്കൂ. മതപരമായ ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കുന്ന പെൺകുട്ടികളെയും സ്ത്രീകളെയും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള നീക്കം അപലപനീയമാണ്.
പൗരാവകാശമുള്ള വ്യക്തികൾ എന്ന നിലയിൽ പൊതുസമൂഹത്തിൽ ഇടപഴകുന്നവരെ ലൈംഗികവൽക്കരിക്കപ്പെട്ട വിചാരങ്ങളോടെ മാത്രം വീക്ഷിക്കുന്ന മനോഭാവമായും ഈ നിർദേശങ്ങൾ വിലയിരുത്തപ്പെടാം.
ഇത്തരം ഉത്തരവുകൾ ഇസ്ലാമിക സമൂഹത്തിനുള്ളിൽ തന്നെയുള്ള പുരോഗമന ചിന്താഗതിക്കാരായ യുവാക്കൾക്കും സ്ത്രീകൾക്കും വലിയ അമർഷമുണ്ടാക്കുന്നുണ്ട്. മതകീയ തത്ത്വങ്ങളെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിന് പകരം തീവ്ര യാഥാസ്ഥിതികത്വത്തിലേക്ക് ഒളിച്ചോടാനാണ് സമസ്ത ശ്രമിക്കുന്നതെന്ന വിമർശനം ശക്തമാണ്.
മതകീയ ചട്ടക്കൂടുകൾ പരിപാലിക്കേണ്ടത് അതാത് സമുദായങ്ങളുടെ ഉത്തരവാദിത്തമാണെന്ന വാദം ഉയരാമെങ്കിലും, അത് വ്യക്തിസ്വാതന്ത്ര്യത്തെയും സ്ത്രീകളുടെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്തുകൊണ്ടാകരുത്. പൊതുയിടങ്ങൾ എല്ലാവരുടേതുമാണ്. കാലഹരണപ്പെട്ട ആചാരങ്ങളെയും വാദങ്ങളെയും തിരുത്താനും, സ്ത്രീകളെ സമത്വത്തോടെ കാണാനും മതനേതൃത്വങ്ങൾ തയ്യാറാകേണ്ടതുണ്ട്. സ്ത്രീകളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ആഘോഷവും വിശുദ്ധമോ സമ്പൂർണമോ ആകില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇത്തരക്കാർ ശ്രമിക്കുക തന്നെ വേണം.


