നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് യുവാവിന്റെ വീഡിയോ. യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ചിത്താരി ഹരിബാബു (26) ആണ് നടുറോഡിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ സഹോദരൻ സന്തോഷാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോ പുറത്തുവിട്ടത്.
നിയമം നീതി നടപ്പാക്കാത്തതിനാലാണ് സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് സന്തോഷ് വീഡിയോയിൽ അവകാശപ്പെടുന്നു. ‘എന്റെ സഹോദരിയെ കൊന്നയാളെ ഞാൻ കൊന്നു’ എന്നും ഇയാൾ പറയുന്നുണ്ട്. ഉടൻ പൊലീസിൽ കീഴടങ്ങുമെന്നും കേസിൽ പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിന്നിരുന്ന ഹരിബാബുവിനെ കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിലൊരാൾ വാഹനത്തിൽനിന്ന് ഇറങ്ങി ഹരിബാബുവിനെ പിന്തുടർന്ന് തേങ്ങ വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും വെട്ടിയെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എസിപി വ്യക്തമാക്കിയത്.
ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നിസാമാബാദിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഈ വർഷം മാർച്ച് 17നാണ് ജഗ്തിയാൽ ജില്ലയിലെ വീട്ടിൽ യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് വൈഷ്ണവി നാലുമാസം ഗർഭിണിയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വൈഷ്ണവി ഭർത്താവിൽനിന്ന് പീഡനം നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിബാബുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. അറസ്റ്റിലായ ഹരിബാബുവിന് ജൂലൈയിൽ ജാമ്യം ലഭിച്ചിരുന്നു.
നിസാമാബാദിൽ മറ്റൊരു ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് ഹരിബാബുവിനെ യാദൃശ്ചികമായി കണ്ടതെന്നും തിരിച്ചറിഞ്ഞതോടെ വാഹനത്തിൽനിന്ന് ഇറങ്ങി ആക്രമിക്കുകയായിരുന്നുവെന്നും സന്തോഷ് വീഡിയോയിൽ അവകാശപ്പെടുന്നു. സ്വന്തം സുരക്ഷയ്ക്കായി കൈവശം കരുതിയ ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇയാൾ പറയുന്നു.
തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും വധശിക്ഷയിൽനിന്ന് ഒഴിവാകാൻ സഹായിക്കണമെന്നും സന്തോഷ് വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. വീഡിയോ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.




