പി എസ് റഫീഖ് തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി 2015 ൽ റിലീസിനെത്തിയ ചിത്രമായിരുന്നു ഉട്ടോപ്യേലേ രാജാവ്. കൊറങ്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ മമ്മുട്ടി ജ്യൂവൽ മേരി ജോയ് മാത്യു മഞ്ജു പത്രോസ് തുടങ്ങിയ താര നിരകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്.
മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിച്ചത് താൻ ഒട്ടും സന്തോഷത്തോടെയല്ലന്നും ഒരുപാട് കരഞ്ഞിട്ടാണ് ആ സിനിമയിൽ അഭിനയിച്ചതെന്നും ആ സിനിമയിലെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തതാണ് കാരണമെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വിവരം തുറന്നു പറഞ്ഞത്.
”ഞാനീ എന്തൊക്കെ വിവാദം ആകുമെന്ന് പറയാന്‍ പറ്റില്ല. എന്നാലും നുണ പറയാന്‍ പറ്റാത്തോണ്ട് പറയുകയാണ്. ‘ഉട്യോപ്യയിലെ രാജാവ്’ ഞാന്‍ അത്ര ആസ്വദിച്ച് ചെയ്തതല്ല. ഒരുപാട് സങ്കടപ്പെട്ടും കരഞ്ഞുമൊക്കെയാണ് ആ സിനിമ പൂർത്തിയാക്കിയത്. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഒട്ടും ഓക്കെയായിരുന്നില്ല. ഞാൻ സിനിമയിലേക്ക് വന്ന സമയമാണ്. കഥാപാത്രത്തെക്കുറിച്ച് ചോദിക്കുന്നതിനു മുൻപ് കോസ്റ്റ്യൂം എന്താണ് എന്താണെന്നാണ് അന്നൊക്കെ ഞാൻ ചോദിച്ചിരുന്നത്. പക്ഷേ, ഒരു കാലാകാരിയെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെർഫോമന്‍സിനാണെന്ന് ഇന്നെനിക്ക് അറിയാം.
വേലക്കാരിയുടെ വേഷമായിരുന്നു ആ സിനിമയിൽ. സാരിയും നൈറ്റിയുമായിരിക്കും കോസ്റ്റ്യൂം എന്നാണ് എന്നോട് ആദ്യം പറഞ്ഞിരുന്നത്. പക്ഷേ, അവിടെ ചെന്നപ്പോൾ ഒരു ബ്ലൗസും മുണ്ടും എടുത്തു വെച്ചിരിക്കുന്നു. ബ്ലൗസ് ഇറക്കിവെട്ടി ഭയങ്കര വൈഡ് നെക്ക് ആയിരുന്നു. ഞാൻ ഭയങ്കരമായി കരഞ്ഞു. അത് ഇടില്ലെന്നൊക്കെ പറഞ്ഞു. ഇപ്പോഴും നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം, ആ ബ്ലൗസ് ഞാന്‍ പരമാവധി വലിച്ച് കയറ്റി വെച്ചരിക്കുകയാണ്. കുനിയാനൊക്കെ പേടിയായിരുന്നു. വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമയാണ്. ആ സിനിമയുടെ ഭാഗങ്ങള്‍ വ്യക്തമായി ഓർമയില്ല. റിലീസായതിന് ശേഷം സിനിമ കാണാനും പോയിട്ടില്ല.
പക്ഷേ മമ്മൂട്ടി എന്ന മനുഷ്യനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണെന്ന് എല്ലാവരും പറയും. പക്ഷേ അങ്ങനെയല്ല. മറ്റുള്ളവർക്ക് വാല്യൂ കൊടുക്കുന്ന ഒരു സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. ഒരു അരക്കിലോ ഇഷ്ടം കൂടുതൽ അദ്ദേഹത്തോടുണ്ട്”, എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത് .




