ചണ്ഡീഗഢ്: ഹരിയാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 169 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പേരിൽ വ്യാജമായി ഫണ്ട് മാറ്റിയെന്നാണ് കണ്ടെത്തൽ.
അന്വേഷണത്തിൽ, വകുപ്പിന്റെ അനുമതിയില്ലാതെയാണ് വലിയ തുകകൾ ബാങ്കിലേക്ക് മാറ്റിയതെന്നും യഥാർത്ഥത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ആരംഭിച്ചിരുന്നില്ലെന്നും വ്യക്തമായി. പകരം വ്യാജ ഇടപാടുകളിലൂടെ 169 കോടി രൂപ തട്ടിയെടുത്തതായി സിബിഐ അറിയിച്ചു. പിന്നീട് ഈ പണം ഷെൽ കമ്പനികളിലൂടെ വകമാറ്റിയതായും അന്വേഷണത്തിൽ പറയുന്നു.
വിരമിക്കൽ ദിനത്തിലാണ് പ്രദീപ് കുമാറിന്റെ അറസ്റ്റ് നടന്നത്. സിബിഐയുടെ പല നോട്ടീസുകളും ലഭിച്ചിട്ടും അദ്ദേഹം ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്നു. പഞ്ച്കുള കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കെ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹരിയാന സർക്കാരിലെ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി നടന്ന 504 കോടി രൂപയുടെ വലിയ ബാങ്കിങ് തട്ടിപ്പിന്റെ ഭാഗമാണ് ഈ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 17 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെടുന്നു.
ചണ്ഡീഗഢിലെ മറ്റ് രണ്ട് ഫണ്ട് തട്ടിപ്പ് കേസുകളും സിബിഐ അന്വേഷണം തുടരുകയാണ്. ചണ്ഡീഗഢ് സ്മാർട്ട് സിറ്റി ലിമിറ്റഡ്, ക്രെസ്റ്റ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്.




