വിവാഹ വിപണിയിലെ ജാതി-സാമ്പത്തിക താൽപ്പര്യങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ടെങ്കിലും, അടുത്തിടെ ഒരു യുവതി മുന്നോട്ടുവെച്ച ഡിമാൻഡുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. വരൻ ഉയർന്ന ജാതിയിൽപ്പെട്ട ആളായിരിക്കണമെന്നും, അഥവാ സവർണ ജാതിക്കാരൻ അല്ലെങ്കിൽ വാർഷിക വരുമാനം കുറഞ്ഞത് 80 ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് ഫാഷൻ സംരംഭക കൂടിയായ ഈ യുവതിയുടെ പ്രധാന നിബന്ധന. ‘ദി ഡേറ്റ് ക്രൂ’ എന്ന മാച്ച് മേക്കിംഗ് സർവീസിന്റെ സ്ഥാപകയായ ഒയിന്ദ്രില കപൂർ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിചിത്രമായ അനുഭവം പങ്കുവെച്ചത്. ഉന്നത വിദ്യാഭ്യാസമുള്ള, പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള യുവതി ജാതിക്കും പണത്തിനും ഇത്രയധികം മുൻഗണന നൽകുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ഐപിഎസ് ഉദ്യോഗസ്ഥനായ പിതാവിന്റെയും അധ്യാപികയായ അമ്മയുടെയും മകളായ ഈ യുവതിയുടെ നിലപാടുകൾ ആധുനിക സമൂഹത്തിലെ ഇരട്ടത്താപ്പുകളെയാണ് തുറന്നുകാട്ടുന്നത്. ബ്രാഹ്മണർ, രജപുത്രർ തുടങ്ങിയ ഉയർന്ന ജാതിയിൽപ്പെട്ട ആളുകളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് യുവതി ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇതിന് ഒരു ബദൽ മാർഗ്ഗമായി യുവതി ചൂണ്ടിക്കാട്ടുന്നത് പണമാണ്. നിശ്ചയിച്ച ജാതിക്ക് പുറത്തുള്ള ഒരാളാണെങ്കിൽ വാർഷിക വരുമാനം 80 ലക്ഷത്തിൽ താഴെയാകാൻ പാടില്ലെന്ന കർശന ഉപാധിയാണ് യുവതി മുന്നോട്ടുവെക്കുന്നത്. ജാതിയും പണവും തമ്മിലുള്ള ഈ വിലപേശൽ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും കാരണമായി. മറ്റൊരു ജാതിയിൽപ്പെട്ട ആളെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ല എന്നതാണ് യുവതി ഇതിന് ന്യായീകരണമായി പറയുന്നത്.
മെട്രോ നഗരങ്ങളിൽ “നല്ല കുടുംബത്തിൽ നിന്നുള്ളവർ വേണം” എന്ന് പലരും പറയുന്നത് യഥാർഥത്തിൽ ജാതിയെ ഉദ്ദേശിച്ചാണെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും വിവാഹ കാര്യങ്ങളിൽ വരുമ്പോൾ ജാതിചിന്തകൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ പോസ്റ്റ് മാറിക്കഴിഞ്ഞു. ഉയർന്ന വരുമാനമുണ്ടെങ്കിൽ ജാതി എന്ന ഘടകത്തെ മറികടക്കാം എന്ന യുവതിയുടെ നിലപാട് വിവാഹമെന്ന ഉടമ്പടിയെ കേവലം ഒരു സാമ്പത്തിക ഇടപാടായി മാറ്റുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. പഠിപ്പും പദവിയും ഉള്ളവർ പോലും ഇത്തരത്തിൽ ചിന്തിക്കുന്നത് സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതുഅഭിപ്രായം. കപൂർ പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം തന്നെ വൈറലാവുകയും വിവാഹ വിപണിയിലെ ജാതി-വർഗ്ഗ വിവേചനങ്ങളെക്കുറിച്ചുള്ള പുതിയ സംവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.




