ന്യൂഡൽഹി: സംഗീത സംവിധായകൻ ഇളയരാജയും സരിഗമ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള പകർപ്പവകാശ തർക്കത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. 134 സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
സരിഗമയ്ക്ക് അനുകൂലമായി നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഇളയരാജയുടെ ആവശ്യം കോടതി തള്ളി. സരിഗമയുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുകയോ, ലൈസൻസ് നൽകുകയോ, അവയിൽ ഉടമസ്ഥാവകാശം ഉന്നയിക്കുകയോ ചെയ്യരുതെന്നാണ് കോടതിയുടെ നിർദേശം.
‘അന്നക്കിളി’, ’16 വയതിനിലേ’, ‘കവിക്കുയിൽ’, ‘പല്ലവി അനു പല്ലവി’, ‘മുള്ളും മലരും’, ‘രാജ പാർവൈ’, ‘നെട്രിക്കൺ’, ‘കല്യാണരാമൻ’ തുടങ്ങി 134 സിനിമകളിലെ ഗാനങ്ങളാണ് കേസിലുള്ളത്.
1976 മുതൽ 2001 വരെ സിനിമാ നിർമാതാക്കളുമായി നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിൽ ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ കോടതിയെ അറിയിച്ചു. ഇളയരാജ ഈ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുകയും മറ്റുള്ളവർക്ക് ലൈസൻസ് നൽകുകയും ചെയ്തുവെന്നാണ് കമ്പനിയുടെ ആരോപണം.
ഇതിന് മുമ്പ് സരിഗമയുടെ ഹർജി പരിഗണിച്ച കോടതി കമ്പനിക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ കോടതി നിരസിച്ചത്.






