വാഷിങ്ടൺ: വിദേശ പ്രൊഫഷണലുകൾക്ക് തിരിച്ചടിയായേക്കാവുന്ന പുതിയ ബിൽ അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ചു. ഐടി മേഖല ഉൾപ്പെടെ വിവിധ രംഗങ്ങളിലെ വിദേശ തൊഴിലാളികൾക്ക് നൽകുന്ന എച്ച്-1ബി വിസകൾ മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്നതാണ് പ്രധാന നിർദേശം.
അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കമെന്നാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. പുതിയ നിയമപ്രകാരം, അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ എച്ച്-1ബി വിസകൾ അനുവദിക്കുന്നത് പൂർണമായും നിർത്തിവെക്കാനാണ് ശുപാർശ.
വിദേശ പ്രൊഫഷണലുകളെ കുറഞ്ഞ ശമ്പളത്തിൽ നിയമിക്കുന്ന പ്രവണത നിയന്ത്രിക്കുകയും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും ബിൽ വ്യക്തമാക്കുന്നു.
എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് ഈ നീക്കം വലിയ ആഘാതമുണ്ടാക്കും. നിയമമായി മാറുകയാണെങ്കിൽ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ കുടുംബങ്ങളും ബാധിക്കപ്പെടാനിടയുണ്ട്.
അതേസമയം, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികൾ ബില്ലിനെതിരെ രംഗത്തുണ്ട്. വിദഗ്ധ തൊഴിലാളികളുടെ കുറവ് കമ്പനികളുടെ വളർച്ചയെയും ആഗോള മത്സരക്ഷമതയെയും ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
ബിൽ അവതരിപ്പിച്ച ഘട്ടത്തിലാണ് ഇപ്പോൾ. ഇത് നിയമമാകാൻ കോൺഗ്രസിന്റെ ഇരുസഭകളുടെയും അംഗീകാരവും പ്രസിഡന്റിന്റെ ഒപ്പും ആവശ്യമാണ്. വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചര്‍ച്ചകൾക്ക് സാധ്യതയുണ്ട്.




