കോട്ടയം: സൗജന്യ റേഷനരി തിരിമറി നടത്തി താറാവിന് തീറ്റയാക്കിയ സംഭവത്തിൽ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഭക്ഷ്യവകുപ്പിന്റെ ശാസ്ത്രീയ പരിശോധനയിൽ റേഷനരി തന്നെയാണ് താറാവിന്റെ തീറ്റയ്ക്കായി എടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർ കലക്ടർക്ക് കൈമാറും.
കഴിഞ്ഞ ദിവസം ചങ്ങനാശേരി മാർക്കറ്റിലുള്ള മൂന്ന് പേരെ റേഷനരി തിരിമറി നടത്തിയതിന് സൗത്ത് സോൺ ഡെപ്യൂട്ടി റേഷൻ കൺട്രോളറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയിരുന്നു. റേഷൻ കാർഡ് ഉടമകളിൽ നിന്ന് റേഷനരി വാങ്ങി താറാവിന്റെ തീറ്റയാക്കി മറിച്ചു വിൽക്കുന്നവരാണിതെന്നാണ് സ്ക്വാഡ് പറയുന്നത്. റെയ്ഡുകളിൽ നിന്നു രക്ഷപ്പെടാൻ കുത്തരിയോടൊപ്പം ചാക്കരിയും പച്ചരിയും തീറ്റയിൽ ചേർത്താണ് തിരിമറി സംഘം ചാക്കിൽ കെട്ടി വച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് തെളിയുകയും ചെയ്തു.
ചങ്ങനാശേരി മാർക്കറ്റ് കേന്ദ്രീകരിച്ച് വലിയ തിരിമറിയാണ് സംഘം നടത്തിയതെന്ന് അന്വേഷണം സംഘം പറഞ്ഞു. സൗത്ത് സോൺ ഡെപ്യൂട്ടി റേഷൻ കൺട്രോളർ സി.വി മോഹൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.




