കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ ഇടിവ് ഒഴിവായി. കോഫി ബോർഡിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി 1 മുതൽ ഏപ്രിൽ 2 വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.07 ലക്ഷം ടണുമായി താരതമ്യം ചെയ്യുമ്പോൾ 22 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതിയുടെ മൂല്യവും 4,998.72 കോടി രൂപയിൽ നിന്ന് 6,009.43 കോടി രൂപയായി ഉയർന്നു.
യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രധാന കാപ്പി വിപണിയാണ് പശ്ചിമേഷ്യ. യു.എസ്.–ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടും കയറ്റുമതിയിൽ വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. എന്നാൽ അസംസ്കൃത എണ്ണവില, ചരക്കുകൂലി, വളം ലഭ്യത എന്നിവയിൽ യുദ്ധത്തിന്റെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉത്പാദനവും വിതരണ ശൃംഖലയുമെല്ലാം ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
രാജ്യങ്ങളിലായി ഇറ്റലിയിലേക്കാണ് ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്തത് (24,523 ടൺ). തുടർന്ന് ജർമനി (11,625 ടൺ), റഷ്യ (10,761 ടൺ), ബെൽജിയം (6,269 ടൺ) എന്നിവയും വരുന്നു. പശ്ചിമേഷ്യൻ രാജ്യമായ തുർക്കി 5,235 ടണുമായി അഞ്ചാം സ്ഥാനത്തുണ്ട്. തുർക്കി, യു.എ.ഇ., ജോർദാൻ, ലിബിയ, ഈജിപ്ത്, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ആകെ കയറ്റുമതി 23,918 ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 22,754 ടണ്ണായിരുന്നു.
അതേസമയം, യുദ്ധത്തിന്റെ ദീർഘകാല സ്വാധീനം വരും മാസങ്ങളിലാണ് വ്യക്തമായി കാണാനാകുക എന്ന് കാപ്പി കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു മാസമായി കയറ്റുമതിക്കാർ കാപ്പി വാങ്ങുന്നതിൽ മന്ദഗതിയാണെന്ന് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ അറിയിച്ചു. സ്റ്റോക്ക് മതിയായ നിലയിലാണെന്നാണ് കയറ്റുമതിക്കാർ അറിയിച്ചതെന്നും അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
ബ്രസീൽ ഉൾപ്പെടെയുള്ള പ്രധാന ഉത്പാദക രാജ്യങ്ങളിൽ റെക്കോഡ് വിളവെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ അന്താരാഷ്ട്ര കാപ്പി വിലയിൽ കുറവ് തുടരാനിടയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.




