നാല്പതാം ദിവസത്തിലേക്ക് നീങ്ങിയ സംഘർഷത്തിനിടെ അമേരിക്ക പ്രഖ്യാപിച്ച അപ്രതീക്ഷിത വെടിനിർത്തൽ ഇറാൻ അംഗീകരിച്ചു. തങ്ങളുടെ നിബന്ധനകൾ പരിഗണിച്ചാണ് ഈ തീരുമാനം ഉണ്ടായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ വ്യക്തമാക്കി. നിലവിലെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്റെ ഫലമാണ്’ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഠിന മുന്നറിയിപ്പുകൾ നൽകിയിരുന്ന സാഹചര്യത്തിൽ, പിന്നീട് രണ്ട് ആഴ്ചത്തേക്ക് വെടിനിർത്തലിന് സമ്മതം നൽകിയതും ശ്രദ്ധേയമാണ്. ഇറാൻ വെടിനിർത്തൽ പാലിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്താൽ ആക്രമണ ഭീഷണികളിൽ നിന്ന് പിന്മാറാമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ, രണ്ട് ആഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി അറിയിച്ചു. വെള്ളിയാഴ്ച മുതൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്നും അറിയിച്ചു. അതേസമയം, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായി മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങൾക്കൊടുവിലാണ് ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായത്. “ഇറാൻ ആഗ്രഹിച്ച അടിസ്ഥാന തത്വങ്ങൾ അംഗീകരിച്ചുള്ള വെടിനിർത്തൽ നമ്മുടെ നേതാവ് ഖമേനിയുടെ ത്യാഗത്തിന്റെ ഫലമാണ്,” എന്നാണ് പെഷെഷ്കിയാൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
എന്നാൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും അനിശ്ചിതത്വം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനിലെ ചില മേഖലകളിൽ മിസൈൽ മുന്നറിയിപ്പുകൾ തുടരുന്നതായി സൂചനകളുണ്ട്. പ്രതിരോധ നടപടികൾ തുടരുന്നതിനൊപ്പം ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്നും, ചില സ്ഥലങ്ങളിൽ ഇടയ്ക്കിടെ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




