ടെഹ്റാൻ: അമേരിക്കയുടെ എഫ്-35 യുദ്ധവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) സ്ഥിരീകരിച്ചു. കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന മിസൈൽ ഉപയോഗിച്ചാണ് ആക്രമണമെന്നാണ് ഇറാൻ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നത്.
പുലർച്ചെ 2.50ഓടെ ഇറാനിയൻ വ്യോമാതിർത്തിയിൽ വെച്ചാണ് സംഭവം നടന്നത് ഇറാൻ അറിയിച്ചു. ആക്രമണത്തിൽ വിമാനത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും അത് തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. അതേസമയം, അമേരിക്കൻ എഫ്-35 വിമാനം യുദ്ധ ദൗത്യത്തിനിടെ അടിയന്തരമായി ലാൻഡ് ചെയ്തതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. മധ്യേഷ്യയിലെ ഒരു സൈനിക താവളത്തിലാണ് വിമാനം ഇറക്കിയത്. പൈലറ്റിന്റെ ആരോഗ്യനില സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
വിമാനം അടിയന്തരമായി ഇറക്കേണ്ടിവന്നതിനുള്ള കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ ഒരു അമേരിക്കൻ വിമാനത്തെ ആക്രമിച്ചതായി പറയുന്നത് ഇതാദ്യമായാണ്. സംഭവത്തിന് പിന്നാലെ മേഖലയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. എഫ്-35 പോലുള്ള അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനം ലക്ഷ്യമിട്ടുള്ള ആക്രമണം സംഘർഷത്തിന്റെ ഗൗരവം കൂടുതൽ ഉയർത്തുന്നതായി വിലയിരുത്തപ്പെടുന്നു.






