തെഹ്‌റാന്‍: നാവിക ഉപരോധം നീക്കം ചെയ്യുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് നാവിക ഗതാഗതം തടഞ്ഞുകൊണ്ടുള്ള നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു.
ഉപരോധത്തിന്റെ മറവില്‍ അമേരിക്ക കടല്‍ക്കൊള്ളയും കപ്പല്‍ മോഷണവും തുടരുകയാണെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമമായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തങ്ങളുടെ തുറമുഖങ്ങള്‍ക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം യുഎസ് പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം നിലനില്‍ക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ഇറാനുമായി വ്യക്തമായ ഒരു സമാധാന കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ, ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നത് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്. ആഗോള എണ്ണ വിപണിയെയും ഈ നീക്കം സാരമായി ബാധിച്ചേക്കും.




