വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച നിലപാടിൽ ഉപാധികൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുമ്പ് യുറേനിയം നശിപ്പിക്കുന്ന വിഷയത്തിൽ കൂടുതൽ ഇളവ് കാണിച്ചിരുന്ന ട്രംപ്, ഇസ്രായേലിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇത് കരാറിന്റെ പ്രധാന ഭാഗമാക്കണമെന്ന ഉറച്ച നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്.
യുറേനിയം ശേഖരം നശിപ്പിക്കുന്നതിനായി മൂന്ന് പ്രധാന ഉപാധികളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ശേഖരം പൂർണ്ണമായി നശിപ്പിക്കുന്നതിനായി അത് ഉടൻ തന്നെ അമേരിക്കയ്ക്ക് കൈമാറുക, അല്ലെങ്കിൽ എല്ലാവർക്കും അംഗീകരിക്കാവുന്ന ഒരു സ്ഥലത്ത് വെച്ച് നശിപ്പിക്കുക, കൂടാതെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പോലുള്ള സംവിധാനത്തിന്റെ നേരിട്ടുള്ള മേൽനോട്ടം ഉറപ്പാക്കുക എന്നിങ്ങനെയാണ് ഈ നിബന്ധനകൾ.
ട്രംപിന്റെ ഈ നിലപാടിന് ഇറാൻ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ ശത്രുക്കളുടെ ‘അമിതമായ ആവശ്യങ്ങൾ’ക്ക് രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇറാനിയൻ പ്രതിനിധി സംഘം ഇപ്പോൾ ഖത്തറിലാണുള്ളത്. സമാധാന കരാറുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിലെ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം. കഴിഞ്ഞ ദിവസം ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ ആക്രമണം സമാധാന ചർച്ചകളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.






