ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര നല്ലതല്ലെങ്കിലും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലും അതിന്റെ ചെയർമാൻ താരിഖ് റഹ്‌മാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇന്ത്യയുടെ സ്വാധീനം പ്രകടമായിരുന്നുവെന്ന ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. നരേന്ദ്ര മോദിയുടെ ‘ചായ് പെ ചർച്ച’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബിഎൻപി സംഘടിപ്പിച്ച ‘ചായേർ അഡ്ഡ’ വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തൽ.
താരിഖ് റഹ്‌മാന്റെ മകൾ സയിമ റഹ്‌മാന്റെ ആശയമായിരുന്നു ഇത്. രാജ്യത്തുടനീളം, പ്രത്യേകിച്ച് യുവാക്കളുമായി അനൗപചാരിക സംവാദങ്ങൾ നടത്തി അവരുടെ പ്രതികരണങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.
2014-ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വൻ വിജയത്തിന് സംഭാവന നൽകിയ ‘ചായ് പെ ചർച്ച’ പ്രചാരണം വളരെ വിജയകരമായിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മോദിയെ ‘ചായവാല’ എന്ന് വിളിച്ച് പരിഹസിച്ചതിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. താൻ മോദിയെ അങ്ങനെ പരിഹസിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും പിന്നീട് മണിശങ്കർ അയ്യർ വ്യക്തമാക്കിയിരുന്നു.
താരിഖ് റഹ്‌മാനെ ലാളിത്യമുള്ള ഒരു നേതാവായി ചിത്രീകരിക്കുക എന്നതായിരുന്നു രണ്ടാമത്തെ തന്ത്രം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയ താരിഖ് റഹ്‌മാനെ അധികാര മോഹിയായി അഹങ്കാരിയായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ ശക്തമായിരുന്നു. എന്നാൽ യുവതലമുറയുമായുള്ള സംവാദങ്ങളും ചർച്ചയുമെല്ലാം അദ്ദേഹത്തിന്റെ പ്രതിച്ഛായ വർധിപ്പിച്ചു എന്നു തന്നെ പറയാം.
4 കോടിയോളം വരുന്ന യുവ വോട്ടർമാരുടെ പിന്തുണ നേടുന്നതിനായി ബിഎൻപി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുമായുള്ള സംവാദങ്ങളിൽ വിദ്യാർത്ഥികളോട് രാഹുൽ ഗാന്ധി പറയുന്നതിനോട് സമാനമായി ‘സർ എന്ന് വിളിക്കരുത്, ഭായ് എന്ന് വിളിക്കൂ’ എന്ന് അഭ്യർത്ഥിച്ചത് വലിയ ചർച്ചയായിരുന്നു.
രാജ്യത്തെ വളർന്നുവരുന്ന യൂട്യൂബർമാരെയും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരെയും ആകർഷിക്കാൻ റീൽ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരുടെ റീലുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും അത് പ്രചോദനമായെന്നും ബിഎൻപി വൃത്തങ്ങൾ പറഞ്ഞതായാണ് വിവരം.
ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്‌മാൻ വരുമ്പോൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം മുൻഗണന നൽകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ചത് ബന്ധങ്ങൾ വേഗത്തിൽ സാധാരണ നിലയിലാക്കാനുള്ള ഇന്ത്യയുടെ താൽപര്യത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ‘അമേരിക്ക ഫസ്റ്റ്’ എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിന് സമാനമായി ‘ബംഗ്ലാദേശ് ഫസ്റ്റ്’ എന്ന നയമാണ് താരിഖ് റഹ്‌മാൻ മുന്നോട്ട് വെക്കുന്നത്.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും റോഡ്, വ്യാപാരം, വൈദ്യുതി എന്നീ മേഖലകളിലെ സഹകരണം കൊണ്ടും ഇന്ത്യയെ തീർത്തും ഒഴിവാക്കാൻ കഴിയില്ല എന്ന യാഥാർഥ്യം അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും ചില പ്രധാന വിഷയങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യയുമായുള്ള ബന്ധത്തിൽ ബംഗ്ലാദേശിന് നിരവധി കാര്യങ്ങൾ നിർണ്ണായകമാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയും ഷെയ്ഖ് ഹസീനയുടെ വിട്ടുകിട്ടലുമെല്ലാം ഇതിൽപെടുമെന്നാണ് വിലയിരുത്തുന്നത്.
ബംഗ്ലാദേശ് കടക്കാനൊരുങ്ങുന്ന ‘യൂനുസ് അനന്തര കാലത്തെ’ അതീവശ്രദ്ധയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. പുതുതായി നിലവിൽ വരുന്ന സർക്കാരുമായി ക്രിയാത്മകമായ ഇടപെടൽ നടത്താനുള്ള ഒരുക്കത്തിലാണ് ന്യൂഡൽഹി. യൂനുസിന്റെ കാലത്ത് ബംഗ്ലാദേശിൽ ആസൂത്രിതമായി ഇന്ത്യാവിരുദ്ധത കടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ഈ ജനുവരിയിൽ, 118 ജോയിന്റ് സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റ പട്ടികയിൽനിന്ന് ഹിന്ദു ഉദ്യോഗസ്ഥരെ മനഃപൂർവം ഒഴിവാക്കിയത് ബംഗ്ലാദേശ് ഭരണസംവിധാനത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
മുഹമ്മദ് യൂനുസിന്റെ കാലം, ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനും സാക്ഷിയായിരുന്നു. 2025-ൽ ഇരുരാജ്യങ്ങളും തമ്മിൽ നാല് ഉന്നതതലയോഗങ്ങളാണ് നടന്നത്. വിസാ നടപടിക്രമങ്ങളിൽ ഇളവുകൾ നിലവിൽ വരികയും ചെയ്തിരുന്നു. ഏതായാലും ഇന്ത്യയുമായി ബംഗ്ലാദേശ് അടുക്കുമെന്നത് തന്നെയാണ് വ്യക്തമാക്കുന്നത്.




