കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ അപ്രതീക്ഷിത മരണം നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ആദായനികുതി പരിശോധനയ്ക്കെതിരെ റോയ് നൽകിയിരുന്ന കേസ് അദ്ദേഹം പിൻവലിച്ചതിന് പിന്നിലെ കാരണം എന്തെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഡിസംബർ 16 ന് സമർപ്പിച്ച കേസ് ഡിസംബർ 18ന് തന്നെ ഡോക്ടർ സി ജെ റോയ് പിൻവലിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും വേഗത്തിൽ കേസ് പിൻവലിക്കാൻ കാരണമായ സാഹചര്യം എന്തെന്നതിലാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധ. കേസ് പിൻവലിക്കുന്നതിന് പിന്നിൽ റോയിക്ക് മേൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നോയെന്നും സംഘം വിശദമായി പരിശോധിക്കാനാണ് തീരുമാനം.
ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം, ഡോക്ടർ സി ജെ റോയിയുടെ മരണത്തിൽ വ്യവസായ ലോകത്ത് നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.
ആദായ നികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികൾ രംഗത്തെത്തിയിട്ടുണ്ട്. റോയിയുടെ ജീവൻ എടുത്തത് ടാക്സ് ടെററിസം ആണെന്നാണ് ഇപ്പോൾ ഇവർ ഉയർത്തുന്ന പ്രധാന ആരോപണം. നിരവധി വ്യവസായികൾ സമാന വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവവരം.
എന്താണ് ടാക്സ് ടെററിസം?
നികുതി ഭീകരത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നികുതി അധികാരികൾ നിയമപരമോ നിയമവിരുദ്ധമോ ആയ മാർഗങ്ങൾ ഉപയോഗിച്ച് നികുതി ചുമത്താൻ അനാവശ്യമായി അധികാരം പ്രയോഗിക്കുന്നതിനെയാണ്. കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നിട്ടും, നികുതി നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തതിന് വോഡഫോൺ കേസ് ഒരു ഉത്തമ ഉദാഹരണമാണ്. നിലവിലുള്ള നികുതി നിയമങ്ങൾക്ക് മാറ്റമില്ലാത്തതാണ് നികുതി ഭീകരതയ്ക്ക് പിന്നിലെന്നകാര്യം നിസംശയം പറയാം.
സങ്കീർണ്ണമായ നികുതി ഘടന കാരണം ലളിതമായ ഇടപാടുകൾക്കും നിരവധി നികുതികൾ ബാധകമാകുന്നുണ്ട്. നികുതികളുടെ അത്തരമൊരു ശൃംഖല ബിസിനസ്സിന്റെ സുഗമമായ ഒഴുക്കിന് പ്രതികൂലമായി പ്രവർത്തിക്കുന്നു. നിയമങ്ങളിലെ അവ്യക്തതയും നികുതി സംവിധാനത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വോഡഫോൺ, കെയ്ൻ എനർജി പിഎൽസി പോലുള്ള കേസുകളിൽ മിനിമം ആൾട്ടർനേറ്റ് ടാക്സ്, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് മുതലായവയുടെ പ്രയോഗക്ഷമതയെച്ചൊല്ലിയുള്ള വ്യക്തമല്ലാത്ത നിർവ്വചനങ്ങൾ പലതരത്തിലുള്ള തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്.
കൂടാതെ, ഉയർന്ന അസന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കി ഐടി ആക്റ്റ് പ്രകാരം അധികാരികൾ വ്യവസായികൾക്ക് നോട്ടീസ് അയക്കാനുള്ള അനുവാദം നൽകുന്നു. ഈ അധികാരം ചില സാഹചര്യങ്ങളിൽ അധികാരികൾ ദുരുപയോഗം ചെയ്യുകയും. വ്യവസായികളുടെ മേൽ ഭീഷണിയുമായി വരാൻ ഇടയാക്കുകയും ചെയ്യുന്നു.
ഇത്തരം നികുതി ഭീഷണി അനുഭവിക്കുന്ന സംരംഭകരിൽ പോലും നിയമലംഘന സാധ്യത ഉയരുന്നു, കാരണം അവർ രണ്ടുപേരും നിയമനടപടികളിലേക്ക് നയിക്കപ്പെടാൻ ഭയപ്പെടുന്നു. കൂടാതെ, നികുതി ബാധ്യതകളിലെ അവ്യക്തത വരുമാനം പ്രവചിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും നിക്ഷേപകരുടെ ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു, ഇതിലൂടെ നികുതി ഭീഷണിയുടെ ദീർഘകാല സാമ്പത്തിക ആഘാതം വ്യക്തമാകും.
സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചിട്ട് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്.
പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് പരാമർശമുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. അതേസമയം, കൊച്ചിയിൽ നിന്നെത്തിയ ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ഡിസംബർ മൂന്നിന് നടത്തിയ റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് അപ്രതീക്ഷിതമായി പിൻവലിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുകയാണ്.




