കെയ്‌റോ: തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മകൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിൽ ഗാസയിലെ ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹമാസ് അറിയിച്ചു. കൂടാതെ ഹമാസ് അംഗങ്ങളായ മറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടതായും അവർ വ്യക്തമാക്കി.
പലസ്തീൻ–ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളിൽ സജീവമായ നേതാവാണ് ഖലീൽ അൽ-ഹയ്യ. അദ്ദേഹത്തിന്റെ കുടുംബം നേരത്തെയും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 2008ലും 2014ലും നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ അദ്ദേഹത്തിന്റെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ആക്രമണത്തിനിടെ മറ്റൊരു മകനും കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു.അവസാന ആക്രമണത്തെക്കുറിച്ച് ഹമാസ് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇസ്രായേൽ സൈന്യം ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.




