കൊച്ചി: വെള്ളാപ്പള്ളി നടേശൻക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ ശ്രീനാരായണ സംഘടനകൾ. യുഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയുടെ “മോഹിനീവേഷത്തിൽ” വീഴരുതെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ശ്രീനാരായണ സേവാസംഘം, എൻഎൻഡിപി യോഗം-എസ്എൻ ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്.
പിണറായി സർക്കാരിന്റെ പതനത്തിന് കാരണമായത് വെള്ളാപ്പള്ളിയെ പിന്തുണച്ചതാണെന്ന് നേതാക്കൾ ആരോപിച്ചു. മൈക്രോ ഫിനാൻസ് കേസ്, എസ്.എൻ. കോളേജ് ജൂബിലി ഫണ്ട് കേസ് എന്നിവയിൽ പ്രതിയായിട്ടും സർക്കാർ വെള്ളാപ്പള്ളിയെ സംരക്ഷിച്ചുവെന്നും അവർ പറഞ്ഞു. എസ്എൻഡിപി യോഗത്തിലും എസ്.എൻ. ട്രസ്റ്റിലും നിയമവാഴ്ച ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വ്യക്തിപരമായ നേട്ടങ്ങൾക്കായി ഭരണാധികാരികളെ സ്വാധീനിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ വീഴാതെ സർക്കാർ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സൗത്ത് ഇന്ത്യൻ വിനോദ്, അഡ്വ. എസ്. ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.




