ഗസ: ഗസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം നടന്നു. സമാധാന കരാർ ലംഘിച്ചുള്ള ഈ ആക്രമണത്തിൽ പലസ്തീൻ കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് സമീപമുള്ള സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തെയാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമാക്കി ആക്രമിച്ചത്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.
തകർന്ന വീട്ടിൽ നിന്ന് സാധനങ്ങൾ തിരികെ എടുക്കാനെത്തിയിരിക്കെയാണ് ആക്രമണമുണ്ടായതാണെന്ന് ഗസ പ്രതിരോധ വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു. ഇസ്രയേൽ അധിനിവേശം തുടരുകയാണ്. സാധാരണ പലസ്തീനികളെ അന്യായമായി കൊന്നൊടുക്കുകയാണ്, എന്നും അദ്ദേഹം ആരോപിച്ചു.
കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ഗസയിൽ ഇസ്രയേൽ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈൻ ഉള്ളത്. സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേൽ തുടരെ ഗസയിൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.






