ടെൽ അവീവ്: ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരെ ശക്തമായ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. സംഘർഷം അടുത്ത ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് സൂചനകൾ.
ഹിസ്ബുള്ളയുടെ പുതിയ തലവൻ നയീം ഖാസിം ഇസ്രയേലിന്റെ ലക്ഷ്യപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഖാസിമിനെ വധിക്കുമെന്ന് തുറന്ന മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വഴിയേ നടക്കുന്നവർക്ക് കഠിനപരിണാമം നേരിടേണ്ടിവരുമെന്നും പറഞ്ഞു. ‘തിന്മയുടെ അച്ചുതണ്ടിനെ’ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമനേയിയുടെ വധത്തിന് പിന്നാലെ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇറാന്റെ സമ്മർദത്തിന് വഴങ്ങിയാണിത് നടത്തിയതെന്നു ഇസ്രയേൽ ആരോപിച്ചു. തുടർന്ന് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി.
പ്രതിരോധ നിലപാടിൽ നിന്ന് മാറി ഇനി നേരിട്ടുള്ള ആക്രമണങ്ങളിലേക്കാണ് നീക്കമെന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ വ്യക്തമാക്കി. വരും ദിവസങ്ങളിലും തുടർച്ചയായ സൈനിക നടപടി ഉണ്ടാകുമെന്നും സൈന്യം അതിനായി പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.






