ബെയ്‌റൂട്ട്: ഡൊണാൾഡ് ട്രംപ് ലെബനൻ വിഷയത്തിൽ ഇസ്രായേലിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. മൻസൂരി, ആസിയേ, ബരാഷിത് എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്തത്.
നബാതിയ അൽ-ഫൗഖ പ്രദേശത്തും ക്ഫാർ ടെബ്‌നിറ്റിന്റെ അതിർത്തി പ്രദേശങ്ങളിലുമാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ടതെന്ന് ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസി എൻ.എൻ.എ അറിയിച്ചു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് മുൻപ് ഇസ്രായേൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല.
യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും തെക്കൻ ലെബനനിൽ ആക്രമണങ്ങൾ തുടരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടയിലും സ്ഥിതി അനിശ്ചിതത്വത്തിലാണ്.
ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ലെബനനിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നും ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.





