ജറുസലേം: ഇസ്രയേൽ സൈനിക തടങ്കലിൽ പലസ്തീൻ തടവുകാർക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ന്യൂയോർക്ക് ടൈംസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ഇസ്രയേൽ സർക്കാർ. ലേഖനം തയ്യാറാക്കിയ മാധ്യമപ്രവർത്തകൻ നിക്കോളാസ് ക്രിസ്റ്റോഫിനെയും കേസിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാൻ നിയമ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ലേഖനമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഹമാസ് അനുകൂല പ്രചാരണമെന്ന നിലയിലാണ് ലേഖനം അവതരിപ്പിച്ചതെന്നും ഇസ്രയേൽ സൈനികരെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ ധാരണ സൃഷ്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇത്തരം ആരോപണങ്ങൾക്കെതിരെ കോടതിയിൽ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ സൈനിക തടങ്കലുകളിൽ പലസ്തീൻ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമവും പീഡനവും നടന്നുവെന്ന ആരോപണങ്ങളാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രയേലും ഹമാസും തടവുകാർക്കെതിരെ നടത്തിയതായി പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






