കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്ന ഹമീം മൊണ്ടാലിന് പാകിസ്താൻ, അമേരിക്ക, യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലുള്ള ഹാൻഡ്ലർമാരുമായി നേരിട്ടുള്ള ബന്ധമുണ്ടായിരുന്നുവെന്ന് പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്.) കണ്ടെത്തി. പൂർബ ബർധമാൻ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ അശാന്തി സൃഷ്ടിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.
അന്വേഷണത്തിൽ മൊണ്ടാൽ ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന് ആറ് വ്യത്യസ്ത സാമൂഹികമാധ്യമ അക്കൗണ്ടുകളും വാട്സ്ആപ്പ് നമ്പറുകളും കണ്ടെത്തി. പാകിസ്താൻ കോഡായ +92-ൽ ആരംഭിക്കുന്ന നമ്പറുകൾ ഉപയോഗിച്ചിരുന്ന ‘റാണ’, ‘സി9 ഉസൈർ’ എന്നിവരുമായും, അമേരിക്കൻ കോഡായ +1 ഉപയോഗിച്ചിരുന്ന ‘ആബിദ് ജുട്ട്’ എന്നയാളുമായും ഇയാൾ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന ‘എലമെന്റ് എക്സ്’ എന്ന പ്ലാറ്റ്ഫോമിലൂടെയും വിവരങ്ങൾ കൈമാറിയിരുന്നുവെന്നും, യുകെയും മെക്സിക്കോയുമായി ബന്ധപ്പെട്ട നമ്പറുകൾ ‘ഹാമിദ്’ എന്ന പേരിൽ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ വിപുലമായ ചാരശൃംഖല സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് എസ്.ടി.എഫിന്റെ കണ്ടെത്തൽ. ഇതിനായി യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക, ആയുധങ്ങൾ സംഘടിപ്പിക്കുക, പ്രധാന സർക്കാർ സ്ഥാപനങ്ങളെയും പ്രമുഖ വ്യക്തികളെയും സംബന്ധിച്ച രഹസ്യവിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനകളാണ് സംഘം നടത്തിയിരുന്നതെന്നും, പാകിസ്താൻ ആസ്ഥാനമായുള്ള ഷഹസാദ് ഭട്ടി ഗ്യാങ്ങിന്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും എസ്.ടി.എഫ്. ആരോപിക്കുന്നു.
കേസിൽ മൊണ്ടാലിന്റെ സുഹൃത്തായ അർപിത സർക്കാരിനെ ഝാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ ഹണി ട്രാപ്പിൽ കുടുക്കി അദ്ദേഹത്തിന്റെ ഓഫീസിൽ പ്രവേശിച്ച് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് എഫ്ഐആറിലെ ആരോപണം. കൂടാതെ, മന്ത്രി ഉമേഷ് റായിയുടെ മകനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനും പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് മൊണ്ടാലും അർപിതയും പരിചയപ്പെട്ടതെന്നും, കഴിഞ്ഞ നാല് വർഷമായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മൊണ്ടാൽ ഭീകര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.




