തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമി നേതാവിന് നിയമനം. ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റായ കെ.കെ. അഷ്റഫിനെയാണ് മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ഓഫീസ് അറ്റൻഡന്റ് തസ്തികയിലാണ് നിയമനം.
ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായ അഷ്റഫ് നിലവിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. അഷ്റഫിന് നിയമനം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
അതേസമയം, അഷ്റഫിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചിരുന്നില്ലെന്നാണ് മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണം. ലഭിച്ച ബയോഡേറ്റയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും തസ്തികയ്ക്ക് അനുയോജ്യനാണെന്ന് തോന്നിയതിനാലാണ് പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ സ്റ്റാഫിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ നിയമനം. യുഡിഎഫ് സർക്കാരിൽ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ അതൃപ്തി ഉയർന്നിരുന്നു.
യൂത്ത് ലീഗ്, എംഎസ്എഫ് ഉൾപ്പെടെയുള്ള പോഷക സംഘടനകളിൽനിന്ന് പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന പരാതിയാണ് ഉയർന്നത്. മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിലും ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാഫ് നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും പോഷക സംഘടനകളെയും പരിഗണിക്കുമെന്നും പാർട്ടി നേതൃത്വം പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനായി പി.എം.എ. സലാം, റഷീദ് അലി തങ്ങൾ എന്നിവർ ഉൾപ്പെട്ട സമിതിയെയും നിയോഗിച്ചിരുന്നു.
പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് നിയമനത്തിനുള്ള പട്ടിക സമിതി തയ്യാറാക്കി നൽകിയതെന്നാണ് പ്രവർത്തകരുടെ വാദം. എന്നാൽ സമിതി നൽകിയ പട്ടികയിൽനിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു.




