ചങ്ങനാശ്ശേരി: 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഇന്ന് മുതൽ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ് ചെയ്യും. തിരിച്ചുള്ള 12081 നമ്പർ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദിക്കും സ്റ്റോപ്പ് ലഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശ്ശേരി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ട്രെയിനിന്റെ ഫ്ലാഗ് ഓഫും ചടങ്ങ് നിർവഹിച്ചു.
2030 നകം ഇന്ത്യയിലെ റെയിൽവേ ഗേറ്റുകൾ എല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറുമെന്നും, വന്ദേ ഭാരത് ട്രെയിനുകൾക്കും ഭാവിയിൽ കൂടുതൽ ആധുനിക അതിവേഗ ട്രെയിനുകൾക്കും സ്റ്റേഷനുകൾ ഒരുക്കപ്പെടുമെന്നും ജോർജ് കുര്യൻ പറഞ്ഞു . ദീർഘദൂരവും അതിവേഗ ട്രെയിനുകളും എല്ലാ സ്റ്റേഷനുകളിലും നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2,500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഭാവിയിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളും അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കപ്പെടുമെന്നും ജോർജ് കുര്യൻ അറിയിച്ചു.
ചങ്ങനാശ്ശേരി സമാന്തരപാതയായി വികസിക്കുന്ന ശബരി പാത, പുനലൂർ റെയിൽപ്പാത എന്നിവയിലൂടെ പ്രധാന മാർഗങ്ങളുമായി ബന്ധിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചടങ്ങിൽ സംസാരിച്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ചങ്ങനാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.






