തിരുവനന്തപുരം: മന്നത്തു പത്മനാഭനും ആര്‍. ശങ്കറും ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കെതിരെ ജനകീയ സമരം നയിക്കുമായിരുന്നു.ശബരിമലയില്‍ 1950 ജൂണ്‍ 15 ന് അഗ്‌നിബാധയുണ്ടായതിനു ശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പ്രസിഡണ്ട് മന്നത്തു പത്ഭനാഭന്‍, ബോര്‍ഡ് അംഗം ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്ര നവീകരണം നടത്തിയത്. 1951 മേയ് 18 ന് പുതിയ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. പതിനെട്ടാം പടിയുടെ പുനര്‍നിര്‍മ്മാണവും നടത്തി. ദ്വാരപാലക ശില്‍പങ്ങളും അക്കാലത്താണ് ഉണ്ടായത്.
1958-ല്‍ കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗ നിയമനത്തിലും ചില കരാറുകളിലും ക്രമക്കേടുണ്ടായപ്പോള്‍ മന്നവും ശങ്കറും പ്രതിഷേധ സമരം നടത്തി. ഒരു സമഗ്ര ദേവസ്വം നിയമത്തിനു വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി.
1962-ല്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശബരിമല ക്ഷേത്ര വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 1985-ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പതിനെട്ടാംപടി പഞ്ചലോഹംകൊണ്ട് പൊതിഞ്ഞത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 2016-ല്‍ സ്വര്‍ണ്ണ കൊടിമരം പുതുക്കിയത്.
തെരഞ്ഞെടു ലക്ഷ്യമാക്കി അടവുനയത്തിന്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല വികസനത്തിന്റെ ശില്പികളാവാന്‍ ശ്രമിച്ചവരാണ് പല ഘട്ടങ്ങളിലായി സ്വര്‍ണ്ണ കൊള്ള നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത ഹിന്ദു സമുദായ സംഘടനകള്‍ക്കെല്ലാം സ്വര്‍ണ്ണ കൊള്ളക്കെതിരെ സമരം നടത്താന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്.




