ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ അറിയാനുള്ള കാത്തിരിപ്പ് നീളുന്നു. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടന്നേക്കുമെന്നാണ് വിവരം.
ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കെസി വേണുഗോപാലിനാണ് സാധ്യത കൂടുതലെന്നും ഉടൻ പ്രഖ്യാപനം വരുമെന്നുമാണ്. എന്നാൽ വിഡി സതീശൻ ഒരുതരത്തിലും അനുനയപ്പെടുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. കെസി മുഖ്യമന്ത്രിയായാൽ താൻ രാജി വെക്കുമെന്നും കെസി പറവൂരിൽ നിന്ന് മത്സരിച്ച് ജയിക്കട്ടെയെന്നുമുള്ള കടുത്ത നിലപാട് സതീശൻ എടുത്തെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. എന്തായാലും വരും മണിക്കൂറുകളിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെയാണ് കണക്കൂകൂട്ടൽ. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പ്രഖ്യാപനം കാത്ത് നേതാക്കൾ ഒഴുകുന്നുണ്ട്.


