കോട്ടയം: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിന്റെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടിപ്പലകകൾ നശിപ്പിക്കപ്പെട്ടതായി വന്ന മാധ്യമ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പാലാ നഗരസഭാ ചെയർപേഴ്സൺ സന്ദർശനം നടത്തി. ചെക്ക്ഡാമിലെ ഷട്ടറുകൾ നശിപ്പിച്ചിട്ടില്ലെന്നും, ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവ സുരക്ഷിതമായി മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്നും സന്ദർശനത്തിൽ വ്യക്തമായി.
ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്, കുപ്പികൾ, ഇല്ലിമുളകൾ, എക്കൽ മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് കരാർ നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ മാറ്റുന്നതിനായി ഷട്ടറുകൾ മാറ്റി ജലനിരപ്പ് ക്രമീകരിക്കേണ്ടത് അനിവാര്യമായതിനാൽ, കരാറുകാരൻ തടിപ്പലകകൾ അഴിച്ച് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് അതീവ ദുഷ്ക്കരമാണെന്നും ജലനിരപ്പ് ഭാഗികമായെങ്കിലും താഴ്ത്താതെ ശുചീകരണം സാധ്യമല്ലെന്നും കരാറുകാരൻ ചെയർപേഴ്സണെ ധരിപ്പിച്ചു.
വേനൽക്കാലമായതിനാൽ ജലനിരപ്പ് അമിതമായി താഴ്ത്തുന്നത് പ്രദേശത്തെ കുടിവെള്ള ലഭ്യതയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ, ശാസ്ത്രീയമായി ജലനിരപ്പ് ക്രമീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ ചെയർപേഴ്സൺ കരാറുകാരന് നിർദ്ദേശം നൽകി. കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു പുളിക്കകണ്ടം, സിജി ടോണി, ബിജു വരിയ്ക്കയാനി എന്നിവരും ചെയർപേഴ്സണോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.






