കോഴിക്കോട്: വിദ്യാഭ്യാസ മികവിനും വിദ്യാർത്ഥികളുടെ തുടർച്ചയായ നേട്ടങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര ഭരണസമിതി ഒരുക്കിയ അനുമോദന സദസ് ഭംഗിയോടെ നടന്നു. 2024–25 വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എ+ നേടിയ വിദ്യാർത്ഥികളുംഎൽ.എസ്.എസ്., യുഎസ്.എസ്., എൻ.എം.എം.എസ്. സ്കോളർഷിപ്പുകൾ നേടിയ മികവുകൂട്ടരും ചേർന്നുള്ള 300ൽപരം കുട്ടികളെ ചടങ്ങിൽ കാഷ് അവാർഡും മൊമെൻ്റോയും നൽകി ആദരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബൈർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പരിശ്രമവും വീട്ടുകാർക്കും അധ്യാപകർക്കും നൽകിയ പിന്തുണയും ചേർന്നാണ് ഇത്തരത്തിലുള്ള വിജയങ്ങൾ സാധ്യമാകുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിന്റെ പങ്കാളിത്തം വിദ്യാഭ്യാസ വളർച്ചയ്ക്ക് നിർണ്ണായകമാണെന്നും ഇത്തരത്തിലുള്ള പരിപാടികൾ കൂടുതൽ കുട്ടികൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് കെ.എം. അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വർഷംതോറും വിദ്യാഭ്യാസ പുരോഗതിയെ മാനവികതയുടെ വളർച്ചയുമായി ബന്ധിപ്പിച്ച്അനുമോദനങ്ങൾ നടത്തുന്നത് ഭരണസമിതിയുടെ പ്രധാന ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി പുതിയെടുത്ത് ഭാമോദരൻ സ്വാഗതം പറഞ്ഞു. ഖജാൻജി കെ.ടി.കെ. സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി. നിരവധി രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് മികവിന്റെ ആഘോഷമായി മാറി.




