ചെന്നൈ: പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജേസൺ വിജയിയെക്കുറിച്ച് സംസാരിച്ചത്.
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിപ്ലവമാണെന്ന് ജേസൺ പറഞ്ഞു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കും കുടുംബത്തിനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി ഒരു വ്യക്തിത്വം വളർത്തിയെടുക്കാനാണ് പിതാവ് നൽകിയ ഉപദേശമെന്നും ജേസൺ പറഞ്ഞു. സഹായം ആവശ്യമുണ്ടെങ്കിൽ നൽകാമെന്നും എന്നാൽ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യണമെന്നും വിജയ് ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താരപുത്രനായിരുന്നിട്ടും അഭിനയത്തിന് പകരം സിനിമാ സംവിധാനം തിരഞ്ഞെടുത്തതിനെക്കുറിച്ചും ജേസൺ അഭിമുഖത്തിൽ സംസാരിച്ചു. ചെറുപ്പം മുതൽ സിനിമാ സെറ്റുകളിൽ പോകാൻ അവസരം ലഭിച്ചതാണ് സിനിമയോടുള്ള താൽപര്യം വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലത്ത് പൈലറ്റാകാനും പിന്നീട് ക്രിക്കറ്ററാകാനും ആഗ്രഹിച്ചിരുന്നെങ്കിലും സ്കൂൾ കാലഘട്ടത്തിലാണ് സിനിമയോടുള്ള താൽപര്യം വർധിച്ചതെന്ന് ജേസൺ വ്യക്തമാക്കി. കാനഡയിൽ പോയി സിനിമാ സംവിധാനം പഠിച്ച ശേഷമാണ് തന്റെ ലക്ഷ്യം വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയോടുള്ള ആരാധനയെക്കുറിച്ചും ജേസൺ പങ്കുവച്ചു. അദ്ദേഹത്തിന്റെ സംഗീതം ഏറെ ഇഷ്ടമാണെന്നും സന്തോഷവും വിഷമവും ഉള്ള സമയങ്ങളിൽ യുവാന്റെ ഗാനങ്ങൾ കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ എന്ന ചിത്രത്തിലൂടെയാണ് ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.



