ആലപ്പുഴ: ആലപ്പുഴയിലും സമീപ ജില്ലകളിലും തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രളയസാധ്യത നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല പൂർണ സജ്ജമാണെന്നും ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്ന പ്രധാന കേന്ദ്രമായ തോട്ടപ്പള്ളി സ്പിൽവേയിലെ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം.
തോറ്റപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 എണ്ണം പ്രവർത്തനക്ഷമമാണെന്നും നിലവിൽ 34 ഷട്ടറുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ 39 ഷട്ടറുകളും പൂർണമായി തുറക്കും. ഇപ്പോൾ നീരൊഴുക്ക് നിയന്ത്രിതമാണെങ്കിലും വൈകുന്നേരത്തോടെ ഒഴുക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. അന്ധകാരനഴിയിൽ പൊഴിമുറിക്കുന്ന ജോലികളും ആരംഭിച്ചു. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
പ്രളയസാധ്യത വിലയിരുത്താൻ ജില്ലയിലെ വിവിധ വകുപ്പുകളുടെ യോഗം ശനിയാഴ്ച രാവിലെ ചേർന്നു. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഞായറാഴ്ചയും പ്രവർത്തിക്കും.
ജില്ലയിലെ എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമാണെന്നും കളക്ടർ വ്യക്തമാക്കി.
കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം ആദ്യം എത്തുന്ന ചെങ്ങന്നൂരിലേക്ക് 20 അംഗ എൻ.ഡി.ആർ.എഫ് സംഘത്തെയും മൂന്ന് ബോട്ടുകളെയും വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കായലുകളിലും നദികളിലും മത്സ്യബന്ധനത്തിന് പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.


