കണ്ണൂർ: ബർണശ്ശേരിയിൽ വീടിന്റെ വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. ബർണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്പ്പെടുത്തിയത്.
ഈ മാസം പത്താം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബർണശ്ശേരി സ്വദേശി ഷാരണിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി കത്തിച്ചത്. സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണം സി.സി.ടി.വി കേന്ദ്രീകരിച്ച് പുലർച്ചെ നടന്ന സംഭവമായതിനാൽ പ്രതിയെ കണ്ടെത്തുക പോലീസിന് വെല്ലുവിളിയായിരുന്നു. എന്നാൽ പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും നാട്ടുകാരെ ചോദ്യം ചെയ്തും നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിനെ കൂടാതെ അഡീഷണൽ എസ്.ഐ കരുണാകരൻ, എസ്.ഐമാരായ ആർ.പി. വിനോദ്, സി. രഞ്ചിത്ത്, എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ മിഥുൻ, പ്രമീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.






