കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരൻ സുബൈർ ബലൂച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ആക്രമണത്തിൽ സുബൈറിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
കറാച്ചിയിലെ ലിയാരി പ്രദേശത്തെ ചക്കിവാറ മെയിൻ റോഡിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളായ സംഘം സിംഗു ലൈനിലുള്ള വീടിന് പുറത്തിരിക്കുകയായിരുന്ന സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
നെഞ്ചിലും വയറ്റിലും നിരവധി വെടിയേറ്റ സുബൈറിനെ ഉടൻ കറാച്ചി സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വഴിയാത്രക്കാരിൽ ഒരാളുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യവും പ്രദേശത്തെ സംഘർഷാവസ്ഥയും ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്. ആക്രമണകാരികൾ മുഖംമൂടി ധരിച്ചിരുന്നതായും സമീപത്തെ കടയുടമ തിരികെ വെടിവെച്ചതോടെ അവർ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
2012ൽ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ ബലൂച്ച് 2025 ജനുവരിയിലാണ് ജയിൽ മോചിതനായത്. അടുത്തിടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതായും പ്രദേശത്ത് പാർട്ടി കൊടികൾ സ്ഥാപിച്ചിരുന്നതായും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഉസൈർ ബലൂച്ചുമായി ബന്ധപ്പെട്ട പഴയ ഗുണ്ടാസംഘങ്ങൾ വീണ്ടും സജീവമാകുമോ എന്ന ആശങ്ക പ്രദേശത്ത് ഉയർന്നിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഉസൈർ ബലൂച്ചിനെ 2020ൽ ചാരവൃത്തി ആരോപിച്ച് സൈനിക കോടതി 12 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.




