സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷം കോണ്‍ഗ്രസിനുള്ളില്‍ നടന്ന പൊട്ടിത്തെറികളും പുകിലുകളുമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് നിര്‍ത്തിയത്. സീറ്റ് കിട്ടാത്ത നേതാക്കളെല്ലാം കൂട്ടത്തോടെ പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയതോടെ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നിന്ന സമയത്ത് കോണ്‍ഗ്രസ് നേരിട്ടത് സമാനതകളില്ലാത്ത ആശങ്കകള്‍. കെ സുധാകരന്‍ മുതല്‍ അബിന്‍ വര്‍ക്കി വരെ ഇത്തരത്തില്‍ ഭീഷണി ഇറക്കിയതോടെ ചുവടൊന്ന് മാറ്റി ചവിട്ടാന്‍ ഒരുങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയിലെ തര്‍ക്കങ്ങളും വിമതപ്രശ്‌നങ്ങളും തീര്‍ക്കാന്‍ പ്രത്യേകം ദൗത്യസംഘത്തെ നിയോഗിച്ച് എഐസിസി. കര്‍ണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച രീതി കേരളത്തിലും നടപ്പാക്കാനാണ് സംഘം എത്തിയത്.
40 മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകര്‍ കേരളത്തിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാ ദാസ്മുന്‍ഷി എന്നിവരുടെ നേതൃത്വത്തില്‍ ഇവര്‍ക്കുള്ള ദൗത്യം എന്താണെന്നുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരങ്ങുന്നതാണ് സംഘം. വോട്ടെടുപ്പുവരെ ഇവര്‍ മണ്ഡലങ്ങളിലുണ്ടാകും. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കോണ്‍ഗ്രസ് അനുകൂലസാഹചര്യം ഉറപ്പാക്കുക, പ്രചാരണ പ്രവര്‍ത്തനം ഏകോപിക്കുക തുടങ്ങിയവയാണ് പ്രധാന ദൗത്യം.
ഭരണംകിട്ടുമ്പോള്‍, സ്ഥാനാര്‍ഥിത്വം കിട്ടാത്തവരെ പരിഗണിക്കണമെന്നും പ്രധാനപ്പെട്ട ചുമതലകള്‍ നല്‍കണമെന്നും തീരുമാനമുണ്ട്. നേരത്തേ, ഇടഞ്ഞു നില്‍ക്കുന്നവരെ ഇണക്കാന്‍ ഇങ്ങനെ പദവികള്‍ നല്‍കുകയാണ് നല്ല വഴിയെന്ന് നേതൃത്വം കണ്ടെത്തിയിരുന്നു. നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പദവി നല്‍കുന്നതില്‍ തീരുമാനമെടുക്കുക.
വിമത വെല്ലുവിളി ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍ അത്തരക്കാരെ പിന്തിരിപ്പിക്കാനും ഇടപെടലുണ്ടാകും. അവരെ അപ്പോള്‍ തന്നെ കണ്ട് പറയാനുള്ളത് കേള്‍ക്കും. പാര്‍ട്ടി മാറുന്നത് പരമാവധി തടയുകയാണ് ലക്ഷ്യം. കര്‍ണാടകയിലും തെലങ്കാനയിലും ഭരണം പിടിക്കാന്‍ ഇത്തരം നിരീക്ഷണം ഗുണം ചെയ്‌തെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതാണ് ഇത്തവണ കേരളത്തിലും പരീക്ഷിക്കുന്നത്.
പാര്‍ട്ടിഘടകങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ നിരീക്ഷകസംഘം കണ്ടെത്തി എഐസിസി, കെപിസിസി നേതൃത്വത്തെ അറിയിക്കും. ഗൃഹസന്ദര്‍ശനം, പ്രചാരണസാമഗ്രികളുടെ വിതരണം എന്നിവ ബൂത്തുതലത്തില്‍ കൃത്യമായി എത്തുന്നുണ്ടോയെന്നും പരിശോധിക്കും. പ്രദേശത്തെ സാമൂഹ്യ-ജാതിമത സാഹചര്യങ്ങളും വിലയിരുത്തും. അട്ടിമറിയോ, അസ്വാരസ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഉറപ്പാക്കാനുള്ള നടപടികളും ഇവര്‍ സ്വീകരിക്കും.
കര്‍ണാടകയിലും തെലങ്കാനയിലും ഭരണം പിടിക്കാന്‍ സഹായിച്ച ഈ ‘മൈക്രോ മാനേജ്മെന്റ്’ രീതി കേരളത്തിലും വിജയിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ. എന്നാല്‍ ശക്തമായ ഗ്രൂപ്പ് അടിത്തറയുള്ള കേരളത്തില്‍ പുറത്തുനിന്നുള്ള നേതാക്കളുടെ ഇടപെടല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കും എന്നത് നിര്‍ണ്ണായകമാണ്. നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നേതാക്കളുടെ ഭാവി പദവികള്‍ നിശ്ചയിക്കപ്പെടുക എന്നതിനാല്‍, കടുത്ത മത്സരമുള്ള മണ്ഡലങ്ങളില്‍ ഇത് ഉണര്‍വ് നല്‍കിയേക്കാം.
ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഈ ‘ഹൈടെക്’ നിരീക്ഷണ സംവിധാനം കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണം. ഗ്രൂപ്പ് പോരുകള്‍ക്കും പരസ്യമായ പ്രതിഷേധങ്ങള്‍ക്കും പേരുദോഷം കേട്ട സംസ്ഥാന കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി അണിനിരത്താന്‍ ഈ ദൗത്യസംഘത്തിന് കഴിഞ്ഞാല്‍, അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ കരുത്താകും. എന്നാല്‍, കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയും പ്രാദേശിക വികാരങ്ങളും കര്‍ണാടകയില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ഈ പരീക്ഷണം ‘ക്ലിക്കാവുമോ’ അതോ ‘തിരിഞ്ഞുകൊത്തുമോ’ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.






