കൊച്ചി: സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവ കച്ചവടം നടക്കുന്നതായുള്ള വിവരങ്ങളെ തുടർന്ന് 2010ലെ വ്യവസ്ഥകൾ പുതുക്കുകയാണ്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ പുതിയ കരട് മാർഗനിർദേശങ്ങൾ ആശുപത്രികൾക്ക് കൈമാറി. ബന്ധുക്കൾ അല്ലാത്തവർ തമ്മിലുള്ള അവയവദാനത്തിന് ഇനി പൊലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നിർബന്ധമാക്കും. ദാതാവ് ദിവസവേതനക്കാരനല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റും സമർപ്പിക്കണം.
സ്ത്രീകൾ അവയവം ദാനം ചെയ്യുമ്പോൾ അടുത്ത ബന്ധുക്കളുടെ സമ്മതം ഉൾപ്പെടെയുള്ള വ്യവസ്ഥകളും പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിന് പകരം മറ്റൊരാൾക്ക് അവയവം നൽകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ദാതാവിന്റെയും ഭർത്താവിന്റെയും ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ നൽകണമെന്നും നിർദേശമുണ്ട്.
ബന്ധം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോ ജനപ്രതിനിധികളുടെ കത്തുകളോ ഇനി സ്വീകരിക്കില്ല. ഔദ്യോഗിക രേഖകൾ മാത്രമേ പരിഗണിക്കൂ. ദാതാവിന്റെയും സാക്ഷികളുടെയും സമ്മതമൊഴികൾ വീഡിയോയിൽ രേഖപ്പെടുത്തുക, മാനസിക പരിശോധന നടത്തുക, ദാതാവിന്റെ ദീർഘകാല ആരോഗ്യ സംരക്ഷണത്തിന് ഇൻഷുറൻസ് ഉറപ്പാക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയ ശേഷം അന്തിമ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.




