കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിശേരിക്കൽ തെക്കേ തേവാനത്ത് വീട്ടിൽ സരസ്വതിയമ്മ (80) ധരിച്ചിരുന്ന ഒന്നര പവൻ സ്വർണമാലയാണ് കവർന്നത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴക്കോട്ട് ധരിച്ച യുവാവ് വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതിനെ തുടർന്ന് സരസ്വതിയമ്മ വെള്ളമെടുക്കാൻ അകത്തേക്ക് തിരിഞ്ഞ നിമിഷമാണ് ഇയാൾ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്തത്.
മാലയിൽ പിടിച്ചുനിർത്താൻ സരസ്വതിയമ്മ ശ്രമിച്ചെങ്കിലും ചെറിയൊരു ഭാഗം മാത്രമാണ് കൈയിൽ കിട്ടിയത്. ബാക്കിയുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. യുവാവിനൊപ്പം മറ്റൊരാൾ വീടിന് പുറത്തു ബൈക്കുമായി കാത്തുനിന്നിരുന്നതായും ഇരുവരും ചേർന്ന് ബൈക്കിൽ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




