തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. മലയാളത്തിന്റെ തനിമയും സംസ്ഥാനത്തിന്റെ പൈതൃകവും സംസ്‌കാരവും കൂടുതൽ പ്രതിഫലിക്കുന്ന പേരാണ് കേരളം എന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതും ചന്ദ്രശേഖർ കത്തിൽ ചൂണ്ടികാട്ടി. നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
പൈതൃകവും സംസ്‌കാരവും പ്രധിനിധീകരിക്കുന്ന മഹത്തായ സംസ്ഥാനത്തെ ബിജെപി ഇപ്പോഴും കേരളം എന്ന പേരിലാണ് കാണുന്നതെന്നും സംസ്ഥാനത്തിന്റെ സമ്പന്നമായ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന പ്രത്യാശയും രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തി.
എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വികസിതവും സുരക്ഷിതാവുമായ കേരളം സൃഷ്ടിക്കാൻ ഇത് സഹായകമാകുമെന്നാണ് കത്തിൽ പറയുന്നത്.സംസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച പ്രേത്യക ജില്ലകൾ വേണമെന്നാവശ്യപ്പെടുന്ന തീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ ചെറുക്കനും ഇതുവഴി കഴിയുമെന്ന് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
മലയള തമിന പ്രതിഫലിപ്പിക്കുന്ന കേരളം എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് രാജീവ് ചന്ദ്രശേഖർ കത്തിലൂടെ അഭ്യർഥിച്ചു.










