ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വാളുകളും കല്ലുകളുമായി ‘ഖാലിസ്താനികൾ’ പങ്കെടുത്തു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. നിഹാംഗ് സിഖുകാർ പൊലീസുമായി ഏറ്റുമുട്ടുന്നതും ബാരിക്കേഡുകൾ എടുത്തുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ, ഈ പ്രചാരണംഅടിസ്ഥാനരഹിതമാണെന്നും, വൈറലാകുന്ന വിഡിയോയ്ക്ക് ഡൽഹിയിലെ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലെന്നും ആൾട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്ക് പരിശോധനയിൽ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും 2026 ജൂലൈ 20ന് സിജെപി ‘സൻസദ് ചലോ’ എന്ന പേരിൽ ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ്, വാളുകളേന്തിയ സിഖുകാർ സിജെപി പ്രതിഷേധത്തിൽ പങ്കുചേർന്നു എന്ന അവകാശവാദത്തോടെ @India_Policy, @wokeflix തുടങ്ങിയ എക്സ് അക്കൗണ്ടുകൾ ഒരു വിഡിയോ പങ്കുവെച്ചത്. ‘വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിഹാംഗ് സിഖുകാർ’ എന്നായിരുന്നു ക്യാപ്ഷൻ. റിവേഴ്സ് ഇമേജ് സെർച്ചിൽ, ഇത് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു പഴയ വിഡിയോ ആണെന്ന് കണ്ടെത്തി. 2026 ജൂൺ 25ന് ‘എ1 ന്യൂസ് ഉത്തരാഖണ്ഡ്’ എന്ന ഫേസ്ബുക്ക് പേജിലും, ജൂൺ 26ന് ‘അമർ ഉജാല’ എന്ന വാർത്താമാധ്യമത്തിലും ഈ വിഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Khalistanis armed with sword and stones join the cockroch protest pic.twitter.com/KQmCeDfVvJ
— We, the People of India (@India_Policy) July 22, 2026
2026 ജൂൺ 16ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള കർണപ്രയാഗിൽ സിഖ് തീർഥാടകരും പ്രദേശവാസികളും തമ്മിൽ ഒരു തർക്കമുണ്ടായിരുന്നു. ഇതിൽ പൊലീസ് ഏകപക്ഷീയമായി നടപടിയെടുത്തു എന്ന് ആരോപിച്ച്, ജൂൺ 25ന് പഞ്ചാബിൽ നിന്ന് ഉത്തരാഖണ്ഡിലെ ശ്രീ ഹേമകുണ്ഡ് സാഹിബിലേക്ക് നിഹാംഗ് സിഖുകാർ ഒരു മാർച്ച് നടത്തി. കുൽഹാലിൽ വെച്ച് പൊലീസ് ബാരിക്കേഡുകൾ വെച്ച് ഇവരെ തടയാൻ ശ്രമിച്ചു. ഈ സമയം നിഹാംഗ് സിഖുകാർ വാളുകൾ കാണിച്ച് ബാരിക്കേഡുകൾ തകർത്ത് ഡെറാഡൂണിലേക്ക് മുന്നേറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.











